24 മണിക്കൂറിനുള്ളില്‍ 2000ല്‍ കൂടുതല്‍ മരണം; കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. പരിശ്രമങ്ങള്‍ എത്ര തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടും രോഗത്തെ പിടിച്ചുകെട്ടാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം മരണമാണ് ആമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു രാജ്യത്തില്‍ ഒരു ദിവസം ഇത്രയധികം പേര്‍ മരിച്ചുവീഴുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലാണ് സ്ഥിതി ഏറ്റവും ഗരുതരമായി തുടരുന്നത്. ഇവിടെ മരിച്ച് വീഴുന്നവരെ ഒന്ന് തിരിച്ചറിയാന്‍ പോലുമാവുന്നതിന് മുമ്പ് കുഴിമാടങ്ങളിലേക്ക് എടുക്കുകയാണ്. ഇത്രയധികം ദാരുണമായ അവസ്ഥ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ന്യൂയോര്‍ക്ക് നേരിട്ടിട്ടുണ്ടാവില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്ക ഏറ്റവും ഭീകരമായ മണിക്കൂറിലൂടെയാണ് കടന്നുപോയത്. 2,018 മരണങ്ങളാണ് രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 18,586 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 4,96,535 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.

റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ന്യൂയോര്‍ക്കില്‍ കൂട്ടകുഴിമാടങ്ങളാണ് ഒരുങ്ങുന്നത്. പ്രിയപ്പെട്ടവരുടെ മുഖമൊന്ന് കാണാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇത്തരത്തിലൊരു കാഴ്ച്ച നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പത്തിരട്ടി ഭീകരാവസ്ഥയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നില്‍ക്കുന്നത്. സംസ്ഥാനം സ്വകാര്യ ആശുപത്രികളുടെ അടക്കം സഹായം ഈ വിഷയത്തില്‍ തേടേണ്ടി വന്നു.

Content Highlight: America reports 2000 more corona deaths in 24 hours