കൊവിഡ് അടച്ചു പൂട്ടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്

കൊവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ സര്‍വേയിലാണ് 20 നും 30 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരുടെ ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ഏപ്രിലില്‍ മാത്രമുള്ള കണക്കാണിത്.

ലോക്ക്ഡൗണ്‍ മൂലം വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ജോലിയാണ് പ്രതിസന്ധിയിലായത്. കൂടുതല്‍ ആളുകളെ സ്ഥാപനങ്ങളില്‍ നിര്‍ത്തി ജോലി ചെയ്യിക്കാന്‍ കഴിയാത്തതും, കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുമാണ് വില്ലനായി മാറിയത്. അടച്ചിടല്‍ തുടരുന്ന തീരുമാനത്തിന് മാറ്റം വന്നിട്ടില്ലെങ്കിലും, ഫാക്ടറിയടക്കമുള്ള പല മേഖലകളിലും ഇളവുകള്‍ അനുവദിച്ചത് തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

പിരമിഡ് ഹൗസ്ഹോള്‍ഡ് സര്‍വെ പരിശോധിക്കുകയാണെങ്കില്‍ 20-24 പ്രായക്കാരില്‍ 11 ശതമാനംപേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 25-29 പ്രായക്കാരില്‍ 1.4 കോടി പേര്‍ക്കും ജോലി നഷ്ടപ്പെട്ടതായും സര്‍വെ വ്യക്തമാക്കുന്നു.

Content Highlight: Survey Reports shows 2.7 crore youngsters lost job due to Covid lock down