ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട; ഇതുവരെ നാട്ടിലെത്തിച്ചത് 20 ലക്ഷം പേരെ

Railways ferried 20 lakh migrants in Shramik trains

ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ട്രെയിൻ സർവീസിനെക്കുറിച്ച് റെയിൽവേയും ആഭ്യന്തര മന്ത്രാലയവും ചേർന്നായിരിക്കും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച് അതിഥിത്തൊഴിലാളി യാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങളിറക്കി. 1500 ലേറെ ട്രെയിനുകളിലായി ഇതിനകം 20 ലക്ഷം പേരെ നാട്ടിലെത്തിച്ചെന്നാണ് റെയിൽവേയുടെ കണക്ക്.

ബിഹാറിലും മഹാരാഷ്ട്രയിലും യുപിയിലും നടന്ന അപകടങ്ങളിൽ ഇന്നലെ 16 തൊഴിലാളികളാണ് മരിച്ചത്. ലോക്ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ ഇന്നലെ വരെ 150ലേറെ തൊഴിലാളികളാണ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. അതേസമയം തൊഴിലാളി ട്രെയിനുകൾ എത്തുന്നതിനോട് പല സംസ്ഥാനങ്ങളും വിമുഖത കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന അനുമതി വേണ്ടെന്നു വയ്ക്കുന്നത്. 

രോഗലക്ഷണമില്ലാത്തവർക്ക് മാത്രമേ ട്രെയിനുകളിൽ യാത്ര അനുവദിക്കാൻ പാടുള്ളു. റെയിൽവേ സ്‌റ്റേഷനിലും യാത്രയിലുടനീളവും യാത്രക്കാർ സാമൂഹിക അകലം പാലിക്കണം. ടിക്കറ്റ് ബുക്കിങ്, തീവണ്ടിയുടെ സമയക്രമം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ തീരുമാനിക്കും. തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതത് സംസ്ഥാനങ്ങളെ റെയിൽവേ അറിയിക്കും.

content highlights: Railways ferried 20 lakh migrants in Shramik trains