സമാധാന ചര്‍ച്ചക്കിടെ ലഡാക്കില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചൈന

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ തെക്കു ഭാഗത്ത് അതിവേഗ ആശയ വിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ അതിവേഗത്തില്‍ നടക്കുയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ പാങ്‌ഗോങ് തടാകത്തിന്റെ വടക്ക് ഭാഗത്തും ചൈനീസ് സൈന്യം ഇത്തരം കേബിളുകള്‍ സ്ഥാപിച്ചതായും കണ്ടെത്തിയിരുന്നു. സുരക്ഷിതമായി ആശയ വിനിമയം നടത്താനും ചിത്രങ്ങളും രേഖകളും അടക്കമുള്ളവ അയക്കാനും ഫൈബര്‍ കേബിളുകള്‍ വഴി സാധിക്കും. റേഡിയോ വഴിയുള്ള ആശയവും ചോര്‍ത്താനാവും.

ഇന്ത്യന്‍ സൈന്യം റേഡിയോ സന്ദേശമാണ് കൈമാറുന്നതെങ്കിലും, ഇത് എന്‍ക്രിപ്റ്റ് ചെയ്ത രീതിയിലാണെന്ന് സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.
സംഘര്‍ഷ സാഹചര്യത്തില്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി പാങ്ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ഇരുരാജ്യങ്ങളിലേയും സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. സൈനിക-നയതന്ത്ര തലത്തില്‍ നിരവധി തവണ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ല.

Content Highlights: Amid de-escalation talks, China lays cables at Ladakh flash point for high-speed communications