തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് കോടതി വിമർശിച്ചു. കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു.
അഫ്സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡിആർഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നൽകിയിട്ടില്ല കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
അതേസമയം, വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് ദിവസത്തിനകം ക്രൈംബാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി നിര്‍ദേശം.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ ഷെറീസ ഷാജി, സുനില്‍ കുമാര്‍ തുടങ്ങി നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ ചില പ്രതികള്‍ക്ക് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ബാലഭാസ്കറിന്‍റെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിനോട് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.