താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിവിധ വകുപ്പുകൾക്ക് നോട്ടിസ് അയ്ക്കാൻ  ഉത്തരവിട്ടു. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തൽ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് ജേതാക്കൾ‌ക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്. തങ്ങള്‍ പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ പരാതി.

കില, കെൽട്രോൺ, ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മിഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹർജി സമർപ്പിച്ചത്. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

content highlights: High court On Government’s decision on Temporary post