രാജ്യത്ത് ശ്രമിക് ട്രെയിനുകളില്‍ ഇതുവരെ മരിച്ചത് 9 അതിഥി തൊഴിലാളികൾ

9 deaths reported on board migrant trains since Monday

രാജ്യത്ത് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 9 പേർ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കിടയില്‍ ഭക്ഷണവും വെള്ളവും കിട്ടാന്നതാണ് തൊഴിലാളികൾ മരിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം വിശപ്പും ദാഹവും മൂലം അതിഥി തൊഴിലാളിയായ ഒരു സ്ത്രീ റെയില്‍വേ പ്ലാറ്റ്ഫോമില്‍ തളര്‍ന്നുവീണ് മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ട്രെയിനുകളിലെ മരണങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇന്നലെ മൊത്തം ഏഴ് മരണങ്ങള്‍ ട്രെയിനുകളിലുണ്ടായെന്നാണ് കണക്കുകൾ. കഴിഞ്ഞദിവസം മുംബൈയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന ശ്രമിക് ട്രെയിനിലും രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മിക്ക ട്രെയിനുകളിലും വെള്ളവും ഭക്ഷണവുമില്ലാത്തതും കടുത്ത ചൂടും യാത്രക്കാരെ അവശരാക്കുന്നു.

ഗുജറാത്തില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ട വണ്ടിയിലുണ്ടായിരുന്ന ഒരു 23കാരി മരിക്കുകയും അവരുടെ ചെറിയ പ്രായമുള്ള കുഞ്ഞ് മൃതദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബിഹാറിലെ മുസാഫര്‍പൂര്‍ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. യാത്രയിലുടനീളം തങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്ന് മരിച്ച യുവതിയുടെ കുടുംബം പറഞ്ഞു. എന്നാൽ പ്രായമായവരും രോഗബാധിതരുമാണ് മരിക്കുന്നതെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. 

content highlights: 9 deaths reported on board migrant trains since Monday, Railways says most had underlying conditions